Monday, April 18, 2011

ഒരു ഷക്കീല പടത്തിന്റെ ഓര്‍മ്മക്ക്


എന്റെ പത്താം ക്ലാസ്സ് വെക്കേഷന്‌ ഒരു പൊരിവെയിലില്‍ സ്വന്തം സൈക്കിളില്‍ ത്രിശ്ശുര്‍ ഗിരിജ തിയ്യറ്ററിന്റെ മുന്നില്‍ അങ്ങോട്ടും ഇങ്ങോട്ടും സൈക്കില്‍ ചവിട്ടി.

പിന്നെ പരിചയമില്ലാത്ത ആരും ഇല്ലെന്നു ഒരു പ്രൈവറ്റ് ഡിക്റ്ററ്റീവിന്റെ സൂക്ഷമതയോടെ മനസ്സില്‍ ഉറപ്പു വരുത്തി വളരേ വേഗത്തില്‍ തിയ്യറ്ററിനുള്ളിലേക്ക് പാഞ്ഞുകയറി.

സൈക്കിള്‍ പാര്‍ക്കിങ്ങ് ഫീയുടെ ബാക്കി വാങ്ങാന്‍ നില്‍ക്കതെ നീണ്ട വരിയുടെ പിന്നില്‍ ഇടം പിടിച്ചു.........

ഒരിക്കല്‍ കൂടി തിയ്യറ്ററിനു ചേര്‍ന്ന് ഒട്ടിച്ചീട്ടുള്ള പോസ്റ്ററിലേക്ക് ഒന്നു കൂടി നോക്കി.പോസ്റ്ററില്‍ ഷക്കീല ചേച്ചി വികാരവതിയായി എന്നേ നോക്കുന്നു. വായക്കുള്ളില്‍ ഉമിനീര്‍ വറ്റിതുടങ്ങുന്നതായി ഞാനറിഞ്ഞു. നെഞ്ചിനകത്ത് പടപടായെന്ന് ഹ്യദയമിടിപ്പ് കൂടി  അതിനേക്കാള്‍ ശബ്ദത്തില്‍ ടിക്കറ്റ് കൊടുക്കാനുള്ള ബെല്‍ മുഴങ്ങിയപ്പോള്‍ അറിയാതെ കണ്ണൂകളില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ പുറത്തു വന്നു.നെഞ്ചിനകത്ത് അപ്പോഴും പടപടായെന്നടുക്കുന്നുണ്ടായിരുന്നു.

" മുന്നോട്ട് നടക്കെടാ...." കുറഞ്ഞതിന്റെ ഒരു കൂതറ റമ്മടിച്ച് ലോകത്തെ പുല്ലു വില കല്‍പ്പിക്കുന്ന ഒരു കിളവന്‍ അലറി.....

വരിയിലുണ്ടായ വിടവ് ഞാന്‍ ഒരു യന്ത്രകണക്കേ ജീവിതത്തിനും മരണത്തിനിടയിലൂള്ള ഓടി നികത്തി.അപ്പോഴേക്കും ആ കൂതറ റമ്മിന്റെ പരിമണം അങ്ങ് പരക്കെ വ്യാപിച്ചീരുന്നു.

" എത്രായാ.....എത്രാ ടിക്കറ്റാ....."   കൌണ്ടറില്‍ ഉള്ളിലിരിക്കുന്നവന്‍ അലറി...

" ഒന്ന്......."  ഞാന്‍ കരച്ചിലിന്റെ വക്കിലെത്തി.

ബാക്കി പൈസയും ടിക്കറ്റും തന്നീട്ട് അവന്‍ എന്നെ തുറിച്ചു നോക്കി.എന്റെ നെഞ്ചെടിപ്പ് കൂടി.പ്രായപൂര്‍ത്തിയാകാത്ത എന്നെ ഇനി പോലീസിന്‌ പീടിച്ചു കൊടുക്കുമോ..???.കണ്ണുനിന്നും വീണ്ടും രണ്ടു തുള്ളി പുറത്തു ചാടുന്നതിടയില്‍ കാന്റിന്റെ അരികിലുള്ള പൈപ്പ് ഞാന്‍ അവ്യക്തതോടെ കണ്ടു.ക്ലോറിന്റെ മണവും ചുവയുമുള്ള ആ പൈപ്പ് വെള്ളത്തില്‍ മുഖം കഴുകി പിന്നെ കുറച്ചും അകത്താക്കി.

നെഞ്ചെടിപ്പ് പതുക്കെ പതുക്കെ കൂറഞ്ഞു വന്നു.മൂടിയില്‍ നിന്നും വിയര്‍പ്പും വെള്ളവും നീര്‍ചാലുകളായി താഴേക്കൊഴുകുന്നതിടയില്‍ പ്രായപൂര്‍ത്തിയാകാത്ത എന്റെ പുരുഷത്വം കണ്ണുകളില്‍ ജ്വലിച്ചു.

മനസ്സില്‍ കൂറെ കാലം ഓമനിച്ചു വളര്‍ത്തിയ നിമിഷത്തിനായി ഞാന്‍ തിയ്യറ്ററിനുള്ളിലേക്ക് നടന്നു.നല്ല കൂളിര്‍മ്മയിള്ള വായുസഞ്ചാരമുള്ളതും മാര്‍ദ്ദവമുള്ള സീറ്റുകളുള്ളതുമായ എന്റെ മനസ്സില്‍ നിറഞ്ഞുനിന്നീരുന്ന രൂപം നേരിട്ടു കണ്ടപ്പോള്‍ തകര്‍ന്ന് തരിപ്പണമായി.

നിറയേ മൂറുക്കാന്‍ കറയും ഭക്ഷണവശിഷ്ടങ്ങള്‍ നീറഞ്ഞു കീടക്കുന്ന നിലം.സിമന്റ് ചാക്കിന്റെ കവറുകൊണ്ട് നിര്‍മിച്ച പരുക്കന്‍ കസേരകള്‍.വലിയ ശബ്ദത്തോടെ വെല്ലുവിളിച്ചു ഫാനുകള്‍ പമ്പരം പോലെ കറങ്ങുന്നു.ശരിക്കും ഒരു പ്രേത ബംഗ്ലാവിന്റെ നടുതളത്തിലെത്തിയാലുണ്ടാകുന്ന ഒരു ഭീതി എന്നില്‍ നിറഞ്ഞു.

മങ്ങിയ വെളിച്ചത്തില്‍ മൂറുക്കാന്‍ കറയില്‍ അഭിഷേകം നടത്താതൊരു ഇരിപ്പിടം കണ്ടു പിടിച്ചു.നിമിഷങ്ങള്‍ക്കം ഞാന്‍ ആ അന്തരീക്ഷത്തോട് ഇഴുകി ചേര്‍ന്നു.ആണ്‍കുട്ടികള്‍ എതു സാഹചര്യത്തിലും വളരേ വേഗം ഇഴുകിചേരണമെന്ന് പറഞ്ഞു പഠിപ്പിച്ച എന്റെ പിതാവിന്‌ മനസ്സില്‍ ഒരു വിപ്ലവാഭിവാദനങ്ങള്‍ നേര്‍ന്നു.

മങ്ങിയ വെളിച്ചം അണഞ്ഞു.വെല്ലു വിളിനടത്തുന്ന ഫാനുകളുടെ ഇരബല്‍ എങ്ങും ഭീതി ജനിപ്പിച്ചു.നാലു കട്ടബാറ്ററി ടോര്‍ച്ചു വെളിച്ചത്തിനൊപ്പം സ്‌ക്രീനില്‍ സ്വാഗതം അരുളി.അതിനു പുറകേ തിയ്യറ്ററിനകത്തു പാലിക്കേണ്ട നിയമങ്ങള്‍ ആപ്‌തവാക്യം പോലെ വന്നു മറഞ്ഞു കൊണ്ടിരുന്നു.അവസാനം സ്‌ക്രീന്‍ വീണ്ടും ഇരുട്ടിലേക്ക് പോയി.

എങ്ങും നിശബ്ദം......

സീറ്റിനടുത്ത് എന്തോ ഒരു കിരി കിരി ശബ്ദം.ഞാന്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു മുഴുത്ത എലി താഴേ കിടകുന്ന ഭക്ഷണവശിഷ്ടങ്ങള്‍ അകത്തക്കുന്നതാണ്‌ കണ്ടത്.അവന്റെ പ്രക്രിയയില്‍ തടസപ്പെടുത്താതെ ഞാന്‍ കാലുകള്‍ മുന്നിലെ കസേരകളില്‍ ഉറപ്പിച്ചതിനോപ്പം കുറച്ചു മുന്‍ബ് കസേരകളില്‍ ചവിട്ടരുതെന്ന ആപ്‌തവാക്യം കഷ്ടപ്പെട്ടു മറന്നു എന്ന് ഉറപ്പ് വരുത്തി.

നാലു കട്ടബാറ്ററി ടോര്‍ച്ചു വെളിച്ചത്തിനൊപ്പം സ്‌ക്രീനില്‍ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് തെളിഞ്ഞു.വലതു ഭാഗത്ത് എ എന്നെഴുതി വട്ടം വരച്ചീട്ടുണ്ടെന്ന് ഉറപ്പു വരുത്തി.ഞാന്‍ സീറ്റില്‍ അമര്‍ന്നിരുന്നു.

"ഷക്കീല ഇന്‍ ഡ്രൈവിങ്ങ് സ്‌കൂള്‍" എന്നു തെളിഞ്ഞു വന്നപ്പോള്‍ തിയ്യറ്ററിനകത്തു കയ്യടികളും വിസിലടികളും നിറഞ്ഞു നിന്നു.എങ്ങും ഉത്സവത്തിന്റെ പ്രതീതി.

വികാരവതിയായ ഷക്കീലയുടെ ബ്ലൌസ് പലപ്പോഴായി പല വട്ടം കാണിച്ചു.ഈ ബ്ലൌസ് ഇങ്ങനെ കാണിക്കുന്നതിനാണോ പോസ്റ്ററുകളില്‍ വലിയ അക്ഷരത്തില്‍ എ എന്ന് വലിയ വട്ടം വരച്ചെഴുതീരുക്കുന്നതെന്ന് തോന്നി.

അങ്ങനെ വികാരത്താല്‍ പൊതിഞ്ഞ ഷക്കീലയുടെ പാദം മുതല്‍ കാല്‍മുട്ടുവരേയും പിന്നെ വിശ്വവിഖ്യാതമായ ബ്ലൌസും നിറഞ്ഞു നില്‍ക്കുന്ന ഒരു സന്ദര്‍ഭത്തിലാണ്‌ എന്റെ പ്രായപുര്‍ത്തിയാകാത്ത നിതുംബത്തില്‍ ചറപറചറപറന്ന് അനേകം സൂചികള്‍ അടുപ്പിച്ച് വച്ച് കുത്തലോട് കുത്തല്‍.നിമിഷനേരം കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞു....മൂട്ട...മൂട്ടകള്‍.

ഞാന്‍ ഇടതു കയ്യ് സീറ്റിന്റെ പിടിയില്‍ അമര്‍ത്തി കാലുകള്‍ മുന്നിലെ കസേരയില്‍ ഉറപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത നിതുംബത്തെ ഉയര്‍ത്തി സ്നേഹചുബനം നല്‍കിവന്നീരുന്ന മുട്ടകളെ  കാലുകള്‍കിടയിലൂടെ വലതു കൈ നീട്ടി നീക്കം ചെയ്യ്‌തു വരുന്ന വേളയില്‍....

" ഛേ നാണമില്ലാത്തവന്‍ നിനക്ക് വീടും കുടിയും ഇല്ലെടാ..." എന്റെ ഇടതു ഭാഗത്തു നിന്ന് ഒരു ചെറിയ അലര്‍ച്ച.

നെഞ്ചെടിപ്പ് കൂടി..ഞാന്‍ സീറ്റില്‍ അമര്‍ന്നിരിക്കുകയും ഒപ്പം ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയതും ഒരേ നിമിഷത്തിലായിരുന്നു.

ആ പരമ ചെറ്റയായ തിയ്യറ്റര്‍ മാന്യനെ ഞാന്‍ കണ്ടു.കറുത്ത്  തടിച്ച് വെളുത്ത ഫൂള്‍ കൈ ഷര്‍ട്ടിട്ട ഒരു രൂപം.

മനസ്സില്‍ ആയിരം വട്ടം ചോദ്യങ്ങള്‍ മുളച്ചു... എങ്കിലും എന്തിനാണാ കറുത്ത ഭീകരന്‍ എന്നെ ചീത്ത വിളിച്ചത്.. ???? ഇനി പ്രായപൂത്തിയാകാത്ത എന്നെ തിയ്യറ്ററിനുള്ളില്‍ കണ്ടതുകൊണ്ടാവുമോ.....???

പതുക്കെ പതുക്കെ നെഞ്ചെടുപ്പ് കുറഞ്ഞു വന്നു.എന്റെ മനസ്സ് മുഴുവന്‍ വികാരവതിയായ ഷക്കീലചേച്ചികര്‍പ്പിച്ചു കൊണ്ട് ഭയഭക്തിയോടെ ഞാന്‍ തിരശ്ശീലയീലേക്ക് നോക്കിയിരുന്നു.

വികാരവതിയായ ഷക്കീലയുടെ ബ്ലൌസും പിന്നെ വികാരത്താല്‍ പൊതിഞ്ഞ ഷക്കീലയുടെ പാദം മുതല്‍ കാല്‍മുട്ടുവരേയും ഉള്‍പ്പെടുന്ന ദര്‍ശനം, രാവിലേയും ഉച്ചക്കും രാത്രിയും ഒരോ ഗുളിക വീതമെന്ന് ജില്ലാശുപത്രിയില്ലേ ഈനാശു ഡോക്ടര്‍ പറയുന്നതുപോലെ വന്നു പോയികൊണ്ടിരുന്നു.

തലയും വാലുമില്ലാത്ത ഈ കഥാ തന്തു ഇത്രയും നേരം വീക്ഷിച്ച ഞാന്‍ വിയ്യുരില്‍ പെട്ടികട നടത്തുന്നതിടയില്‍ മരണപ്പെട്ട രാവുണ്യട്ടന്‍ ഒരു ദിവസം കുഴിയില്‍ നിന്ന് തപ്പിതടഞ്ഞെഴുന്നേറ്റ് കൈരളി തിയ്യറ്ററില്‍ നടക്കപ്പെടുന്ന ഫിലീം ഫെസ്റ്റിവലില്‍ ഇറാന്‍ പടം കണ്ട് വാ പൊളിച്ച പോലെ ഞാനും ഇരുന്നു കൊടുത്തു.

കഥ ഉണ്ടാക്കിയവനെ ഞാന്‍ മനസാല്‍ ശപിച്ചു എങ്കിലും വികാരവതിയായ ഷക്കില ചേച്ചിയോടുളള തീവ്രമായ ആരാധനമൂലം ഞാന്‍ വളരേ അധികം ഭയഭക്തിയോടെ ഞാന്‍ തിരശ്ശീലയീലേക്ക് നോക്കിയിരുന്നു.വിശ്വാസം അതെല്ലെ എല്ലാം.


അതിനിടയില്‍ വലിയ ബെല്ലിന്റെ മുഴക്കത്തില്‍ ഇടവേള വന്നു. പ്രായം ഇപ്പോഴും ചെറുപ്പമായ ഇടവേള ബാബുവിനേപോലെ അതെന്നെ മങ്ങിയ വെളിച്ചത്തില്‍ വെളുക്കെ ചിരിച്ചു കൊണ്ട് നിന്നു.

ചില ധീരന്‍മാരായ ഷക്കില ഫാന്‍സ് ചായ കുടിക്കുവാനും മറ്റുമായി കാണികള്‍കിടയീലൂടെ നെഞ്ചുയത്തിപിടിച്ച് പുറത്തേക്ക് ഒഴുകി.നര വന്ന വയസന്‍ ഷക്കീല ഫാന്‍സ് തലയില്‍ മുണ്ടിട്ടും,പ്രായപൂര്‍ത്തിയാകാത്ത മീശയുള്ള എന്നെപോലുളള  ജുനിയര്‍ ഷക്കീല ഫാന്‍സ് തല കുനിച്ച് മങ്ങിയ വെളിച്ചത്തെ ശപിച്ചു കൊണ്ട് പ്രാര്‍ത്ഥനയോടെ സമയം തള്ളിനീക്കി.

പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഒരോ കാരണങ്ങള്‍ എന്ന പരസ്യം അവസാനിക്കുബോള്‍ വരുന്ന മണി ശബ്ദം പോലെ വീണ്ടും ഇടവേള കഴിഞ്ഞെന്നറീക്കുന്ന ബെല്‍ മുഴങ്ങി.

മങ്ങിയ വെളിച്ചം അണഞ്ഞു.

ജുനിയര്‍ ഫാന്‍സിന്റെ നെടുനിശ്വാസം തിയ്യറ്ററില്‍ ചെറിയ കത്രീന ചുഴലികാറ്റായി വീശിയെങ്കിലും ഇരുട്ട് വളരേ വേഗത്തില്‍ അതിനെ വിഴുങ്ങി.

നാലു കട്ടബാറ്ററി ടോര്‍ച്ചു വെളിച്ചത്തിനൊപ്പം സ്‌ക്രീനില്‍ അടുത്ത റിലീസകുന്ന ഷക്കീല പടത്തിന്റെ ദ്യശ്യങ്ങള്‍ നിറഞ്ഞു.പക്ഷെ ഇതില്‍ ഷക്കീലയുടെ പാദം മുതല്‍ കാല്‍മുട്ടുവരേയും പിന്നെ വിശ്വവിഖ്യാതമായ ബ്ലൌസും നിറഞ്ഞു നില്‍ക്കുന്നതിനോടൊപ്പം ഒരു ഡബിള്‍ കോട്ട് ബെഡ്‌ഷീറ്റ് ഈരെഴ തോര്‍ത്തുമൂണ്ടായി ചുറ്റി നില്‍ക്കുന്നു.

ഞാന്‍ ഉറപ്പിച്ചു...അടുത്ത പടം അതും ആദ്യ ഷോ തന്നെ കാണണം. ചിന്തകള്‍കിടയില്‍ പഴയ പടത്തിന്റെ ബാക്കി തുടങ്ങുകയും പതുക്കെ അടി ഇടി കരച്ചില്‍ സെന്റിമെന്റ് രംഗങ്ങള്‍ അരങ്ങേറിതുടങ്ങുകയും ചെയ്തു.

" ഇനി ഒന്നും കാണില്ലെടാ..." മുന്നില്‍ നിന്നും ഒരുവന്‍ അടുത്തുള്ളവന്റെ അടുത്ത് ആധികാരീകമായി പറയുന്നു.

ഈയുള്ളവന്റെ പ്രായപൂര്‍ത്തിയാകാത്ത നെഞ്ചിനുള്ളില്‍ രോഷാഗ്നി ആളികത്തി.മുന്നിലേക്ക് അല്‍പം കുനിഞ്ഞ് അവനെ സൂക്ഷിച്ചു നോക്കി.ഞെട്ടിപ്പോയി..!!.എന്റെ പ്രായപൂര്‍ത്തിയാകാത്ത രോഷാഗ്നി പുതിന്‍ഹാര ഗുളിക കഴിക്കുബോള്‍ അണഞ്ഞുപോകും പോലെ എങ്ങോപോയി.



"" വിന്‍സന്റേട്ടന്‍ "" .....വീടിനടുത്തുള്ള സുന്ദരിയായ സൂസി ചേച്ചിയുടെ ഭര്‍ത്താവ്...!!!!

മനസ്സില്‍ ലഡുവിനു പകരം ത്രിശ്ശൂര്‍ പൂരത്തിന്റെ പാറേമേക്കാവിന്റേയും തിരുവബാടിയുടേയും ഗര്‍ഭം കല്ലക്കി അമിട്ട് ഒരോന്നോരോന്നായി ഒരോ പ്രാവിശ്യം വീതം പൊട്ടി.

ചാടി എഴുന്നേറ്റ് തിയ്യറ്ററിന്‌ പുറത്തേക്ക് ഒറ്റ ഓട്ടമയിരുന്നു.സൈക്കിള്‍ വലിച്ചെടുത്ത് പുറത്തേക്ക് ആഞ്ഞുചവിട്ടുന്നതിനിടയില്‍ സിനിമ പോസ്റ്ററിലേക്ക് നോക്കി.വികാരവതിയായ ഷക്കീല ചേച്ചി എന്നോട് ചോദിച്ചു,

" കുട്ടാ...നീ..ഇനിയും...വരില്ല്യേ....ടാ..ഹാ "

ഉത്തരം പറയാന്‍ ഞാന്‍ അശക്തനായിരുന്നു കാരണം എന്റെ ഹ്യദയം ഹെവി മെറ്റല്‍ റോക് മ്യൂസിക്കിനൊപ്പം സബ്ബ് വൂഫര്‍ ഇടിക്കും പോലെ അപ്പോഴും ഇടിച്ചുകൊണ്ടിരിക്കുകയായിരുന്നു.